Posts

അവള്‍

അവൾ.. അകമേ, പതിയെ വിരിഞ്ഞൊരു പൂവോ ഉള്ളിൽ നിനക്കാതെ പെയ്തൊരു  മഴയോ അവളുടെ.. മിഴിവേറും, ചെറു നനവാർന്ന മിഴികളോ നെഞ്ചിലുടക്കി വലിച്ചതാ-  നറുപുഞ്ചിരിയോ അവളറിഞ്ഞില്ല.. ഞാനെയ്ത നോട്ടങ്ങളോ, പറയാതൊളിപ്പിച്ച, കുന്നോളം വാക്കുകളോ അവളെ.. കാത്തിരുന്നു  നിമിഷങ്ങളെണ്ണിയൊരീ മനസ്സോ പക്ഷേ, കാണുമ്പോളെന്നും മൂകമായ് എന്തിനോ അവളിന്ന്.. കേൾക്കാൻ കൊതിക്കുന്ന ശബ്ദമോ ഒരുമാത്ര കണ്ടെങ്കിലെന്നു തിരയുന്ന മുഖമോ ഈ നെഞ്ചിലെ തീരാ വിങ്ങലോ എങ്കിലും, എനിക്കേറ്റവും പ്രിയപ്പെട്ടവളോ..

വിയോഗം

മനസ്സില്‍ വിഷമം അണപൊട്ടിയൊഴുകി. പൊങ്ങുതടികൾ പോലെ ഓർമ്മകൾ അതിൽ ഒഴുകി നടന്നു. പുറമേക്ക്, ഇടമുറിഞ്ഞു ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീരല്ലാതെ , പൊങ്ങിയും താണും ഇടയ്ക്കു നെടുവീർപ്പുകളായും വീഴുന്ന ശ്വാസമല്ലാതെ, ഒരു അനക്കവുമില്ല. ചുവരിലെങ്ങോ തറച്ച നോട്ടവുമായി നിസ്സംഗത നിറഞ്ഞ മുഖത്തോടെ ഒരേ ഇരിപ്പു മാത്രം.. നിമിഷങ്ങൾ.. മണിക്കൂറുകൾ.. സമയത്തിന് കണക്കില്ലാതെയായി .. വിശപ്പോ ദാഹമോ ഇല്ല, ശരീരത്തെ ആകമാനം മരവിപ്പിച്ചു വിഷമം മാത്രമുണ്ട് .. ചുറ്റുമുള്ള ഒച്ചകൾ വിദൂരതയിൽ നിന്നുള്ള ശബ്ദങ്ങളായി തോന്നി..കാഴ്ചകൾ നേർത്ത നിഴലുകളായും. പുറത്തെ ബഹളങ്ങൾക്കിടയിൽ.. അകമേയുള്ള പേമാരിക്കിടയിൽ.. ഒരു പുകമറയിൽ  പെട്ടത്  പോലെ ശരീരവും ചിന്തകളും ചലനമറ്റു നിന്നു. വിയോഗത്തിന്റെ തീച്ചൂളകളൊന്നിൽ ഞാൻ വെന്തുകൊണ്ടിരുന്നു..
കൊഴിഞ്ഞു വീണ ഇതളുകൾ കണക്ക്, എൻ്റെ മനസ്സിലിതാ ചിതറിക്കിടക്കുന്നു, വീണ്ടുമൊരു പൂവായ്  ഞാൻ കാണാൻ കൊതിക്കുന്ന, നമുക്കിടയിലെ പൊയ്പ്പോയ നിമിഷങ്ങളത്രയും.. എനിക്കു തെറ്റിയ വാക്കുകളൊക്കെയും, മുറിവുകളായിന്നെൻ്റെ ഉള്ളു നീറ്റുന്നു ചെയ്തതും ചെയ്യേണ്ടിയിരുന്നതും എന്നിങ്ങനെ, കുറ്റബോധക്കയങ്ങളിൽ പലവട്ടം ഞാൻ മുങ്ങിത്താഴുന്നു.. ഒക്കെയും മായ്ക്കണം,  എന്നിട്ടു ഭംഗിയിൽ വീണ്ടുമൊന്നെഴുതണം ഇനിയൊരിക്കലും നഷ്ടപ്പെടാതെ, ചേർത്തുനിർത്തി നമ്മളെ, കഥപോലെ വ്യർത്ഥമൊരു പ്രതീക്ഷയിലേക്ക്  ഞാൻ ഉറ്റുനോക്കുന്നു.. പകരം ആരാലും ആവുകയില്ലെന്ന് പ്രണയമെന്നാൽ എനിക്ക് നീയായിരുന്നെന്ന്, നിന്നിലേക്കുള്ള വഴികൾ  ഇനിയൊരിക്കലുമില്ലാതെ, നീ ബാക്കിവച്ചോരോർമ്മകളിൽ, നോവോടെ  ഞാൻ തിരിച്ചറിയുന്നു..

ഒരു ഡയറിക്കുറിപ്പ്

ഇന്ന് സുനി വന്നിരുന്നു, അപ്രതീക്ഷിതമായി..ഓർക്കാപ്പുറത്ത് ഓടിവന്നു ചാറിപ്പോയ മഴ പോലെ. മഴ കൊള്ളാൻ വേണ്ടി കൈ നീട്ടിയപ്പോഴേക്കും തീർന്നു പോയ മഴ പോലെ ആയി ആ വരവ്.  7 വർഷം ആയി നേരിൽ കണ്ടിട്ട്. ഒരു മെസ്സേജിലൂടെ എങ്കിലും സംസാരിച്ചിട്ട് ഒരു കൊല്ലത്തിനും മേലെ ആയി കാണണം. എങ്കിലും എപ്പോൾ കാണുമ്പോഴും, ഇടയിൽ കൊഴിഞ്ഞു പോയ സമയത്തിന്, അകൽച്ചയുടെ ഒരു തോന്നൽ പോലും ഉണ്ടാക്കാൻ സാധിക്കാറില്ല ഞങ്ങൾക്കിടയിൽ. എൻ്റെ ജീവിതത്തിൽ വളരെ വളരെ ചുരുക്കം ആളുകളെ എനിക്ക് അങ്ങനെയുള്ളു.. എൻ്റേതെന്നു പറയാൻ!..അതിലൊരാളാണ് സുനി. എറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒരോരുത്തരും എന്നെ വിളിക്കുന്നത് ഓരോ പേരാണ്. സുനിക്ക് ഞാൻ എന്നും  ' സിസിക്കുട്ടി ' യായിരുന്നു. ഏട്ടൻ എന്ന് ഞാൻ ഒരിക്കലും ഉറക്കെ വിളിച്ചു കാണില്ല, മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കാണുമെങ്കിലും.  എങ്കിലും സുനിക്ക് അതറിയാമായിരുന്നു എന്നെനിക്ക് ഉറപ്പാണ്. ജനിച്ചു വളർന്ന നാട്ടിൻപുറം വിട്ട്, പുതിയ നഗരം, ആളുകൾ, ആദ്യത്തെ ജോലി എന്നീ അങ്കലാപ്പിൽ കൈ പിടിച്ച് നടത്തിക്കാൻ മുതൽ, പഠിപ്പിക്കാൻ, ശാസിക്കാൻ, തെറ്റുകളിൽ സ്നേഹത്തോടെ തിരുത്താൻ, പരാതികൾ കേൾക്കാൻ, കരയുമ്പോൾ സാരമില്ലെന...
എല്ലാവർക്കും ഭാവിയെക്കുറിച്ച് അറിയാനാണ് ആഗ്രഹം.  കാത്തിരിക്കുന്ന സമയത്തെ, പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ, വരാനിരിക്കുന്ന അവസ്ഥകളെ, നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയണം. ചില ഭയങ്ങൾ തരുന്ന ആശങ്കകളെ ചൊല്ലിയോ, അനിശ്ചിതത്വം എല്ലായ്പ്പോഴും സുഖകരമല്ലാത്തത് കൊണ്ടോ..അറിയില്ല, കൗതുകം എപ്പോഴും ഭാവിയോടാണ്. ഇന്നിൽ നിന്നുകൊണ്ട് നാളെകളെ അറിഞ്ഞാൽ മതി എല്ലാവർക്കും. ഞാൻ നേരെ തിരിച്ചാണ് ഈ കാര്യത്തിൽ. കൂട്ടത്തിൽ ഒരുപക്ഷേ ഒറ്റ. എഴുതുന്നവർക്ക് പണ്ടെ കുറച്ച് കിറുക്കുണ്ട്. അതിൻ്റെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നു എന്നേ ഒള്ളു. അതുകൊണ്ടും കൂടി ആവാം. എനിക്കറിയില്ല.  എനിക്ക് കാണേണ്ടത് ഇന്നലെകളെയാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതും അതാവും. ഭൂതകാലത്തിനെ കാണാൻ ഉള്ള കണ്ണ്.  ഞാൻ "ഓർമ്മകളുടെ സൂക്ഷിപ്പുകാരി" എഴുതി കഴിഞ്ഞ്, അതാദ്യം വായിച്ചൊരാളെന്നോട് ചോദിച്ചു, അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണോ ഉദ്ദേശിച്ചത് എന്ന്. ഞാൻ ചിരിച്ചുകൊണ്ടപ്പോൾ പറഞ്ഞു പുസ്തകം തുറന്നു വായിക്കണം എന്ന് ഞാൻ പറഞ്ഞില്ല , നിങ്ങളുടെ പുറംചട്ടകൾ കാണുമ്പോൾ ഉള്ള കൗതുകം, ഉള്ളിലെ ജീവിതത്തിൽ നിങ്ങളും നിങ്ങൾക്ക് ചുറ്റുമുള്ളവരും ...
അറിഞ്ഞതേയില്ല നീ , എൻ്റെ സങ്കൽപ്പങ്ങളിൽ.. മഴകളെത്ര നനഞ്ഞു നാമെന്ന് തിരകൾ നോക്കി ചേർന്ന് നിന്നെന്ന് കൈകോർത്തു വഴിയേറെ  ഒരുമിച്ചു നടന്നെന്ന് നിലാവിൽ ഉറങ്ങാതെ കനവേറെ കണ്ടെന്ന് നെഞ്ചിൻ്റെ താളത്തിൽ മൂളി- പ്പാട്ടുകൾ കെട്ടെന്ന് മൊഴികൾക്ക് കാതോർത്ത് ഉറങ്ങാതെ ഞാനിരുന്നെന്ന് വീണ്ടുമിണങ്ങാനായ് ചിലനേരം  പിണക്കങ്ങൾ നടിച്ചെന്ന് നിൻ ചിരികളിൽ അതെപ്പോഴും അലിഞ്ഞുടഞ്ഞെന്ന്  എപ്പോഴോ ഞാൻ നീയും നീ ഞാനുമായെന്ന് മതിവരാതെ പ്രണയം നമ്മിൽ തോരാതെ പെയ്യ്തെന്ന്!..

മഴ ചിന്തകൾ

പെണ്ണിൻ്റെ ഈറൻ മുടിത്തുമ്പ് പോലെയാണിന്ന് ഇലകൾ ചുറ്റിനും, മഴത്തണുപ്പിൻ്റെ നനവിറ്റി- വീണുകൊണ്ടേയിരിക്കുന്നു.. പറഞ്ഞിട്ടും പറഞ്ഞിട്ടും വാക്കുകൾ തീരാത്തവരെ പോലെയാണിന്ന് വാനവും, ചാറിയും കനത്തും തോരാതെ, മടുക്കാതെ പെയ്തു കൊണ്ടേയിരിക്കുന്നു..