Posts

Showing posts from 2024
കൊഴിഞ്ഞു വീണ ഇതളുകൾ കണക്ക്, എൻ്റെ മനസ്സിലിതാ ചിതറിക്കിടക്കുന്നു, വീണ്ടുമൊരു പൂവായ്  ഞാൻ കാണാൻ കൊതിക്കുന്ന, നമുക്കിടയിലെ പൊയ്പ്പോയ നിമിഷങ്ങളത്രയും.. എനിക്കു തെറ്റിയ വാക്കുകളൊക്കെയും, മുറിവുകളായിന്നെൻ്റെ ഉള്ളു നീറ്റുന്നു ചെയ്തതും ചെയ്യേണ്ടിയിരുന്നതും എന്നിങ്ങനെ, കുറ്റബോധക്കയങ്ങളിൽ പലവട്ടം ഞാൻ മുങ്ങിത്താഴുന്നു.. ഒക്കെയും മായ്ക്കണം,  എന്നിട്ടു ഭംഗിയിൽ വീണ്ടുമൊന്നെഴുതണം ഇനിയൊരിക്കലും നഷ്ടപ്പെടാതെ, ചേർത്തുനിർത്തി നമ്മളെ, കഥപോലെ വ്യർത്ഥമൊരു പ്രതീക്ഷയിലേക്ക്  ഞാൻ ഉറ്റുനോക്കുന്നു.. പകരം ആരാലും ആവുകയില്ലെന്ന് പ്രണയമെന്നാൽ എനിക്ക് നീയായിരുന്നെന്ന്, നിന്നിലേക്കുള്ള വഴികൾ  ഇനിയൊരിക്കലുമില്ലാതെ, നീ ബാക്കിവച്ചോരോർമ്മകളിൽ, നോവോടെ  ഞാൻ തിരിച്ചറിയുന്നു..

ഒരു ഡയറിക്കുറിപ്പ്

ഇന്ന് സുനി വന്നിരുന്നു, അപ്രതീക്ഷിതമായി..ഓർക്കാപ്പുറത്ത് ഓടിവന്നു ചാറിപ്പോയ മഴ പോലെ. മഴ കൊള്ളാൻ വേണ്ടി കൈ നീട്ടിയപ്പോഴേക്കും തീർന്നു പോയ മഴ പോലെ ആയി ആ വരവ്.  7 വർഷം ആയി നേരിൽ കണ്ടിട്ട്. ഒരു മെസ്സേജിലൂടെ എങ്കിലും സംസാരിച്ചിട്ട് ഒരു കൊല്ലത്തിനും മേലെ ആയി കാണണം. എങ്കിലും എപ്പോൾ കാണുമ്പോഴും, ഇടയിൽ കൊഴിഞ്ഞു പോയ സമയത്തിന്, അകൽച്ചയുടെ ഒരു തോന്നൽ പോലും ഉണ്ടാക്കാൻ സാധിക്കാറില്ല ഞങ്ങൾക്കിടയിൽ. എൻ്റെ ജീവിതത്തിൽ വളരെ വളരെ ചുരുക്കം ആളുകളെ എനിക്ക് അങ്ങനെയുള്ളു.. എൻ്റേതെന്നു പറയാൻ!..അതിലൊരാളാണ് സുനി. എറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒരോരുത്തരും എന്നെ വിളിക്കുന്നത് ഓരോ പേരാണ്. സുനിക്ക് ഞാൻ എന്നും  ' സിസിക്കുട്ടി ' യായിരുന്നു. ഏട്ടൻ എന്ന് ഞാൻ ഒരിക്കലും ഉറക്കെ വിളിച്ചു കാണില്ല, മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കാണുമെങ്കിലും.  എങ്കിലും സുനിക്ക് അതറിയാമായിരുന്നു എന്നെനിക്ക് ഉറപ്പാണ്. ജനിച്ചു വളർന്ന നാട്ടിൻപുറം വിട്ട്, പുതിയ നഗരം, ആളുകൾ, ആദ്യത്തെ ജോലി എന്നീ അങ്കലാപ്പിൽ കൈ പിടിച്ച് നടത്തിക്കാൻ മുതൽ, പഠിപ്പിക്കാൻ, ശാസിക്കാൻ, തെറ്റുകളിൽ സ്നേഹത്തോടെ തിരുത്താൻ, പരാതികൾ കേൾക്കാൻ, കരയുമ്പോൾ സാരമില്ലെന...
എല്ലാവർക്കും ഭാവിയെക്കുറിച്ച് അറിയാനാണ് ആഗ്രഹം.  കാത്തിരിക്കുന്ന സമയത്തെ, പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ, വരാനിരിക്കുന്ന അവസ്ഥകളെ, നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയണം. ചില ഭയങ്ങൾ തരുന്ന ആശങ്കകളെ ചൊല്ലിയോ, അനിശ്ചിതത്വം എല്ലായ്പ്പോഴും സുഖകരമല്ലാത്തത് കൊണ്ടോ..അറിയില്ല, കൗതുകം എപ്പോഴും ഭാവിയോടാണ്. ഇന്നിൽ നിന്നുകൊണ്ട് നാളെകളെ അറിഞ്ഞാൽ മതി എല്ലാവർക്കും. ഞാൻ നേരെ തിരിച്ചാണ് ഈ കാര്യത്തിൽ. കൂട്ടത്തിൽ ഒരുപക്ഷേ ഒറ്റ. എഴുതുന്നവർക്ക് പണ്ടെ കുറച്ച് കിറുക്കുണ്ട്. അതിൻ്റെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നു എന്നേ ഒള്ളു. അതുകൊണ്ടും കൂടി ആവാം. എനിക്കറിയില്ല.  എനിക്ക് കാണേണ്ടത് ഇന്നലെകളെയാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതും അതാവും. ഭൂതകാലത്തിനെ കാണാൻ ഉള്ള കണ്ണ്.  ഞാൻ "ഓർമ്മകളുടെ സൂക്ഷിപ്പുകാരി" എഴുതി കഴിഞ്ഞ്, അതാദ്യം വായിച്ചൊരാളെന്നോട് ചോദിച്ചു, അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണോ ഉദ്ദേശിച്ചത് എന്ന്. ഞാൻ ചിരിച്ചുകൊണ്ടപ്പോൾ പറഞ്ഞു പുസ്തകം തുറന്നു വായിക്കണം എന്ന് ഞാൻ പറഞ്ഞില്ല , നിങ്ങളുടെ പുറംചട്ടകൾ കാണുമ്പോൾ ഉള്ള കൗതുകം, ഉള്ളിലെ ജീവിതത്തിൽ നിങ്ങളും നിങ്ങൾക്ക് ചുറ്റുമുള്ളവരും ...
അറിഞ്ഞതേയില്ല നീ , എൻ്റെ സങ്കൽപ്പങ്ങളിൽ.. മഴകളെത്ര നനഞ്ഞു നാമെന്ന് തിരകൾ നോക്കി ചേർന്ന് നിന്നെന്ന് കൈകോർത്തു വഴിയേറെ  ഒരുമിച്ചു നടന്നെന്ന് നിലാവിൽ ഉറങ്ങാതെ കനവേറെ കണ്ടെന്ന് നെഞ്ചിൻ്റെ താളത്തിൽ മൂളി- പ്പാട്ടുകൾ കെട്ടെന്ന് മൊഴികൾക്ക് കാതോർത്ത് ഉറങ്ങാതെ ഞാനിരുന്നെന്ന് വീണ്ടുമിണങ്ങാനായ് ചിലനേരം  പിണക്കങ്ങൾ നടിച്ചെന്ന് നിൻ ചിരികളിൽ അതെപ്പോഴും അലിഞ്ഞുടഞ്ഞെന്ന്  എപ്പോഴോ ഞാൻ നീയും നീ ഞാനുമായെന്ന് മതിവരാതെ പ്രണയം നമ്മിൽ തോരാതെ പെയ്യ്തെന്ന്!..

മഴ ചിന്തകൾ

പെണ്ണിൻ്റെ ഈറൻ മുടിത്തുമ്പ് പോലെയാണിന്ന് ഇലകൾ ചുറ്റിനും, മഴത്തണുപ്പിൻ്റെ നനവിറ്റി- വീണുകൊണ്ടേയിരിക്കുന്നു.. പറഞ്ഞിട്ടും പറഞ്ഞിട്ടും വാക്കുകൾ തീരാത്തവരെ പോലെയാണിന്ന് വാനവും, ചാറിയും കനത്തും തോരാതെ, മടുക്കാതെ പെയ്തു കൊണ്ടേയിരിക്കുന്നു..

നിശബ്ദം

ഇന്നെനിക്ക് എഴുതാൻ ഒന്നുമില്ല. ഒരുപാടെന്തൊക്കെയോ പറയാൻ ഒരുങ്ങി, വാക്കുകൾ വെമ്പി വീർപ്പുമുട്ടിയ മനസ്സിനെ, മൗനത്തിൻ്റെ മൂടിക കൊണ്ട് ഞാൻ അടച്ചു വെച്ചു.  നിശ്ശബ്ദതയുടെ വെളുത്ത മൂടുപടം പോലെയൊരു കടലാസും, അതിന് മേൽ അടച്ചു വെച്ച പേനയും എൻ്റെയാ യുദ്ധം കണ്ട് ഊറിച്ചിരിച്ചെന്നു തോന്നുന്നു.
ഒരു നോട്ടവും കണ്ണുകൾ കൊണ്ട് നമ്മൾ പറയാതിരുന്നൊരു നൂറു കഥകളും, ഒരു ചെറു പുഞ്ചിരിയും അതിൽ പൂക്കുമായിരുന്ന ഒരായിരം വസന്തങ്ങളും, ഒരു കുഞ്ഞു മോഹവും, പിന്നീടൊരുമിച്ചു നാം കാണുമായിരുന്ന  ഒരായിരം സ്വപ്നങ്ങളും, ഒരേ മനസ്സും അതുമായി നമ്മൾ ചേർന്നൊഴുകുമായിരുന്നൊരു ജീവിതവും, കാണാതെ, പറയാതെ, പോയതും എനിക്ക് നഷ്ടപ്പെട്ടതൊക്കെയും എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു.. ഞാനേറെ കൊതിച്ചവയായിരുന്നു...
അടുക്കും ചിട്ടയുമില്ലാതെ അലക്ഷ്യമായി വലിച്ചുവാരിയിട്ട കടലാസ്സു കഷ്ണങ്ങൾ പോലെയാണ് നമുക്കുള്ളിലെ ചില വിഷമങ്ങൾ.  ചിലത്, ഒരിക്കൽ പ്രിയപ്പെട്ടതായിരുന്നു എന്ന കാരണം കൊണ്ട് കളയാൻ മടിച്ച്, മേശ വലിപ്പിൻ്റെ ഉള്ളിൽ എവിടെയോ നമ്മൾ മറന്നു വെച്ച്, പൊടി പിടിച്ച് പോയതു പോലുള്ളവയും.  ഇനി ചിലത്, ചില്ലു ഭരണിക്കകത്ത് നമ്മൾ തന്നെ ഭദ്രമായി അടച്ചു വച്ചത് കണക്കാണ്. അതവിടെ ഇരിക്കുന്നുവെന്നു നമുക്ക് കാണാം. ചിരപരിചിതമായ ഒന്ന് ശ്രദ്ധയിൽ പെടാതെ പോവുന്നു മിക്കപ്പോഴും എന്നേയുള്ളൂ.  ചില വിഷമങ്ങൾക്ക് മുന്നിൽ പക്ഷേ നമ്മുടെ മനസ്സ് ഇങ്ങനെയൊന്നുമല്ല.. കടലായി മാറും. അവയുടെ ആഴക്കൂടുതൽ കൊണ്ടാവണം.. മനസ്സാകുന്ന കടലിൽ അത്തരം വിഷമങ്ങൾ ഇടക്ക് തിരമാലകളായി ആഞ്ഞടിക്കും. ഒന്നിനുപുറകെ ഒന്നായി, വീണ്ടും വീണ്ടും. ഉള്ളാകെ കലക്കി മറിച്ച്, ഒരുപക്ഷേ കണ്ണ് നിറയിച്ച്, ഒടുവിൽ ശാന്തമായി ഇറങ്ങി പോവുന്നത് പക്ഷേ വീണ്ടുമൊരു വേലിയേറ്റത്തിനാണ്. ഒരിക്കൽ വന്ന അതേ തീവ്രതയോടെ, അതേ രൗദ്രതയോടെ വീണ്ടുമെപ്പോഴോ തിരികെ വരാനാണ്. തിരമാലകളെ പിടിച്ചുകെട്ടാൻ ആരെക്കൊണ്ടാണ് സാധിക്കുക, അവിടെ തോൽക്കുകയെ ഉള്ളൂ. അതിൽ പെടുകയെ വഴിയുള്ളൂ. കാലമെന്ന, മറവിയെന്ന പൊ...

ഓർമ്മകളുടെ സൂക്ഷിപ്പുകാരി

ഓർമ്മകൾ സൂക്ഷിക്കുന്ന ഒരിടം ഉണ്ടായിരുന്നെങ്കിൽ, എനിക്ക് അതിൻ്റെ സൂക്ഷിപ്പുകാരിയാവണം. ഉറങ്ങിക്കിടക്കുന്ന അക്ഷരങ്ങളുടെ മണമുള്ള, ഒരുപാട് പുസ്തകങ്ങളുള്ള, ഒരു വലിയ ലൈബ്രറി പോലെ, നമ്മുടെയൊക്കെ ഓർമ്മകൾ പുസ്തകങ്ങൾ കണക്കെ അടുക്കി വെച്ചിരിക്കുന്ന ഷെൽഫുകൾ..അവ നിറഞ്ഞ ഒരുപാട് ഒരുപാട് ഇടനാഴികൾ. അനേകായിരം പേരുടെ, അനേകായിരം ഓർമ്മകളുടെ, സുഗന്ധം പുതച്ചു നിൽക്കുന്ന ആ ഒരിടത്ത്.. അവിടെ, നിങ്ങളറിയാതെ നിങ്ങളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും എനിക്ക് എടുത്ത് നോക്കണം. തുറന്നു വായിക്കാൻ അനുവാദം ഇല്ലെങ്കിലും, ഓരോ പുറംചട്ടയിലെയും പടങ്ങൾ കാണണം. ചിലത് എന്നെ അത്ഭുതപ്പെടുത്തുമായിരിക്കും..ചിലത് കണ്ണ് നിറയിച്ചേക്കാം. മറ്റു ചിലപ്പോൾ അവ എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയാവും വിടർത്തുക. ചിലതുടനെ ഞാൻ തിരിച്ച് വെക്കുമായിരിക്കും. നിങ്ങളുടെ സന്തോഷങ്ങൾ, വേദനകൾ, പ്രതീക്ഷകൾ, പ്രണയം, നേട്ടങ്ങൾ, പരാജയങ്ങൾ..എല്ലാത്തിലൂടെയും നിങ്ങളറിയാതെ ഞാൻ വിരലോടിക്കും.  എന്തായിരുന്നിരിക്കാം നിങ്ങളുടെ ഓരോ അധ്യായത്തിലുമെന്ന് കൗതുകത്തോടെ ഞാൻ ചിന്തിക്കും. നിങ്ങൾ കടന്നുപോയ, ഞാൻ കാണാത്ത വഴികളെ ഓർത്ത് ഒരുവേള ആശങ്കപ്പെടുമായിരിക്കും, നിങ്ങൾക്ക് നല്ലത് നേരുമായിര...

ഒടുവിൽ

ഇടമുറിഞ്ഞു പെയ്യുന്ന മഴ കണക്ക് ഞാനിരുന്നു കരഞ്ഞു. മഴ പോലെ കണ്ണീര്, പിന്നെ മൂടിക്കെട്ടിയ ആകാശം പോലെ ഒരേ മരവിപ്പ്. മരവിപ്പിൽ നിന്ന് ഞെട്ടിയുണരുമ്പോൾ ശൂന്യത. ശൂന്യത വീർപ്പുമുട്ടിക്കുമ്പോൾ പിന്നെയും ആർത്തലച്ച് മനസ്സിൽ വിഷമത്തിൻ്റെ പേമാരി. ഒരേ വട്ടത്തിൽ കിടന്ന്, എൻ്റെ കലങ്ങിയ മനസ്സ് കറങ്ങിക്കൊണ്ടേയിരുന്നു. നെഞ്ചിൻ്റെ നീറ്റലിൻ്റെ ചൂട്, ഇരു കണ്ണിലൂടെയും ഒലിച്ചിറങ്ങിപ്പോയിക്കൊണ്ടിരുന്നു. ഒന്നുമോർക്കാതിരിക്കാൻ ഉറക്കമാണ് നല്ലതെന്ന് തോന്നി. ഉറക്കത്തിലോ പക്ഷെ, ദുസ്വപനങ്ങളും, ഒറ്റപ്പെടലും, ഭയവും, നോവും. എനിക്ക് തീ പോലെ പൊള്ളി. കരച്ചിലിൽ തലയിണയിൽ നനവിൻ്റെ ചുടു വട്ടങ്ങൾ വീണു.  പകലെന്നോ രാവെന്നോ ഇല്ലാതെ, ഉറക്കമെന്നോ ഉണർവ്വെന്നോ ഇല്ലാതെ ആശ്വസിക്കാൻ ഒരു പിടിവള്ളിപോലും ഇല്ലാതെ മനസ്സ് പുകഞ്ഞു കൊണ്ടേയിരുന്നു. ***** ഒരു പകലും ഒരു രാത്രിയും ഞാനിരുന്നു കരയേണ്ടി വന്നു, ഒന്നായിരുന്ന നമ്മളിനി രണ്ടാണെന്നെനിക്ക് ബോധ്യം വരാൻ.  എനിക്ക് ജീവനില്ലാതായെന്നു ഞാൻ തിരിച്ചറിയാൻ.

എല്ലാം

എഴുതാതെ പോയ കവിതകളിൽ, പറയാതെ വെച്ച വാക്കുകളിൽ, കാണാൻ കൊതിച്ച സ്വപ്നങ്ങളിൽ, എല്ലാം നീയായിരുന്നു.. കാത്തു കഴിഞ്ഞ പകലുകളിൽ, കണ്ണീരാലുറങ്ങിയ രാവുകളിൽ, യുഗം പോൽ കൊഴിഞ്ഞ നിമിഷങ്ങളിൽ, ഉള്ളിൽ നീ മാത്രമായിരുന്നു.. നിനക്കായ് കാത്തുവെച്ച നോട്ടങ്ങളിൽ, നൽകാൻ ഞാൻ മറന്ന ചിരികളിൽ, നിനക്ക് വേണ്ടി മാത്രം തുടിച്ച മനസ്സിൽ, ഞാനൊളിപ്പിച്ചതെൻ്റെ പ്രണയമായിരുന്നു.. ഒരുമിച്ചു നനയാതെ പോയ മഴയും,നിലാവുകളും, ചേർന്ന് നടക്കാതിരുന്നൊരീ വഴിത്താരയും, നിൻ്റെ കൈ പിടിച്ചു പോകാൻ കൊതിച്ചോരിടങ്ങളും, ആ ശ്വാസതാളത്തിൽ കേൾക്കാൻ ഞാൻ കൊതിച്ചൊരീണങ്ങളും, പൂക്കാതിരുന്നൊരു പ്രണയവും, ഒരിക്കലുമൊരുമിച്ചൊഴുകാത്തൊരു ജീവിതവും, ഒരുപിടി ഓർമ്മകളും, ഒരായിരം നഷ്ട്ട സ്വപ്നങ്ങളും, നീയറിഞ്ഞില്ലൊരിക്കലും.. എങ്കിലും, നീയെനിക്ക് ജീവനായിരുന്നു.. നീ കാണാതെ പോയെൻ്റെ മനസ്സും, എനിക്കുള്ളതൊക്കെയും, ഞാനും, എന്നും, നിനക്കുള്ളതായിരുന്നു..